തൃശൂരിൽ ജിപ്സി മറിഞ്ഞ് 14 വയസുകാരന് ദാരുണാന്ത്യം. ഒൻപതാം ക്ലാസ് വിദ്യാർത്ഥി സിനാനാണ് ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ചത്. ചാമക്കാല രാജീവ് റോഡിൽ പള്ളിത്തറവീട്ടിൽ ഫൈസലിന്റെ മകൻ ആണ്.
ഇന്നലെ വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് ബീച്ചിൽ വെച്ചാണ് സംഭവം. കൂട്ടുകാരനുമൊത്താണ് സിനാൻ കടപ്പുറത്ത് എത്തിയത്. ഈ സമയത്ത് പരിചയമുള്ള ഒരാൾ കടപ്പുറത്ത് ജിപ്സി ഓടിക്കുന്നത് കണ്ട് വാഹനത്തിൽ കയറി. ഓട്ടത്തിനിടെ ജിപ്സിയുടെ നിയന്ത്രണം നഷ്ടമാവുകയും മറിയുകയും ആയിരുന്നു.
തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങി. ഉടൻ തന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും അപകടത്തിൽ നിസാര പരുക്കുണ്ട്. ചാമക്കാല ഗവ. മാപ്പിള സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സിനാൻ.
അതേസമയം ദേശീയപാതയിൽ കോഴിക്കോട് വടകര പാലോളിപ്പാലത്ത് സ്വകാര്യ ബസു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രിക്കാർക്കാണ് പരുക്കേറ്റത്. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ ഓടുന്ന മൊഹബത്ത് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.