വാഹനപരിശോധനക്കിടെ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി

വാഹനപരിശോധനക്കിടെ പരുക്കേറ്റ യുവാവിനെ പൊലീസ് വഴിയിൽ ഉപേക്ഷിച്ച് പോയെന്ന് പരാതി. എറണാകുളം കണ്ണമാലി പൊലീസിനെതിരെയാണ് ആലപ്പുഴ സ്വദേശികളായ യുവാക്കളുടെ പരാതി. വാഹനം തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് യുവാക്കൾക്കും പൊലീസുകാരനും പരുക്കേറ്റു.ഫോർട്ട്‌ കൊച്ചിയിൽ നിന്ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങിയ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവിനുമാണ് ദുരനുഭവം. എറണാകുളം ചെല്ലാനം ഹാർബറിന് സമീപത്ത് രാത്രി ഒന്നരയോടെ പൊലീസ് ബൈക്കിന് കൈ കാണിച്ചു. നിർത്താനൊരുങ്ങിയ വാഹനം പൊലീസ് കടന്നു പിടിച്ചതോടെ മറിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ അനിലിന്റെ മൂക്കിന്റെ പാലം തകർന്നു. മുഖത്ത് ഗുരുതര പരുക്കുണ്ട്. കണ്ണമാലി പോലീസ് സ്റ്റേഷനിലെ സിപിഒ സാബുമോനും ഗുരുതര പരുക്കേറ്റു. അനിലിനെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് പരാതി.

എന്നാൽ ആരോപണം കണ്ണമാലി പൊലീസ് നിഷേധിച്ചു. വാഹന പരിശോധനക്കിടെ പൊലീസുകാർക്കിടയിലേക്ക് യുവാക്കൾ ബൈക്ക് ഇടിച്ചു കയറ്റിയെന്നാണ് വിശദീകരണം. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും യുവാക്കളാണ് വേണ്ടെന്ന് പറഞ്ഞതെന്നും പൊലീസ് പറയുന്നു. പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇരുവർക്കുമെതിരെ കേസെടുത്തു. ഗുരുതര പരുക്കേറ്റ അനിലിനെയും സിപിഒ സാബുമോനെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. പൊലീസിനെതിരെ അനിലിന്റെ കുടുംബം ഡിജിപിക്ക് പരാതി നൽകി.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും