രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. ദീപ ജോസഫിന്റെ ഹർജിയിൽ അതിജീവിത തടസ്സ ഹർജി നല്‍കി.
അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ ദീപ ജോസഫിനെതിരെ അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് തടസ്സ ഹർജി ഫയൽ ചെയ്തത്.
അതേസമയം, ലൈംഗിക പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി കെ മുരളി എം എല്‍ എ നല്‍കിയ പരാതിയെ സ്പീക്കര്‍ എ എന്‍ ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ജയിലില്‍ നിന്ന് പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് വരുന്ന പരാതിയെ കമ്മിറ്റി പരിശോധിക്കുന്നത്.
മുരളി എംഎല്‍എ നിയമസഭയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച രാഹുലിനെതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എംഎല്‍എമാരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കാന്‍ സാധിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഡി കെ മുരളി എംഎല്‍എ പരാതിയുമായി രംഗത്തുവന്നത്.