സിലബസ് കൂടുതലാണെന്ന വിദ്യാർത്ഥികളുടെ പരാതിക്ക് പിന്നാലെ പരിഹാരവുമായി മന്ത്രി വി ശിവൻകുട്ടി. സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിലബസ് കൂടുതലാണെന്ന പരാതി പൊതുവായുണ്ടെന്നും അതിനാൽ അടുത്ത വർഷത്തെ പാഠപുസ്തകങ്ങളിൽ സിലബസ് 25% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുൻ്റെ കുടുംബത്തിനായി നിര്‍മ്മിച്ച വീടിൻഅറെ താക്കോല്‍ ദാന ചടങ്ങിനിടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.
സിലബസ് കുറയ്ക്കാനുള്ള തീരുമാനം കരിക്കുലം കമ്മിറ്റി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. പാഠഭാഗങ്ങളുടെ ഉള്ളടക്കത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും മൊത്തത്തിലുള്ള വലിപ്പത്തിൽ 25% കുറവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരമേറിയ പുസ്തകസഞ്ചിയുമായി നാലാം നിലയിലുള്ള ക്ലാസിലേക്ക് കയറാൻ പ്രയാസമാണെന്ന് ഒരു വിദ്യാർത്ഥി പരാതിപ്പെട്ടതിനെത്തുടർന്ന്, പുതുതായി നിർമ്മിക്കുന്ന എല്ലാ സ്കൂളുകളിലും ലിഫ്റ്റും ഭിന്നശേഷിക്കാർക്കായി റാമ്പും നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് കാര്യങ്ങൾ നിർവഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.