കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ: വേഗ റെയിലും എയിംസുമില്ല

തിരഞ്ഞെടുപ്പ് വര്‍ഷം വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ബജറ്റില്‍ നിരാശ. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. വര്‍ഷങ്ങളായി കാത്തിരുന്ന എയിംസ് പ്രഖ്യാപനവും ഉണ്ടായില്ല. കേരളത്തിന് കിട്ടിയത് കടലാമ പരിപാലത്തിനുള്ള പദ്ധതിയും ധാതു ഇടനാഴിയുമാണ്. അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനിടെ കേരളം എന്ന് വിളിച്ചുപറഞ്ഞ് കേരളാ എംപിമാര്‍ പ്രതിഷേധിച്ചു.

മുംബൈ – പുണെ, പുണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു,, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ദില്ലി – വാരാണസി, വാരാണസി – സിലിഗുരി അതിവേഗ റെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലോ, കേരളത്തിനെ ബന്ധിപ്പിച്ചോ ഈ ഗണത്തില്‍ പദ്ധതിയില്ല.

കേരളത്തോട് കടുത്ത അവഗണന തുടരുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. കേന്ദ്രമൊരു അതിവേഗ റെയില്‍ കൊണ്ടുവരുന്നു. ഇ ശ്രീധരനെപ്പോലൊരാള്‍ അതിന്റെ ചുമതലയില്‍ വരുന്നു. അങ്ങനെയുള്ളപ്പോള്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ടൊരു പ്രഖ്യാപനം കേരളം നടത്തേണ്ടതുണ്ടായിരുന്നോ എന്ന് ചോദ്യമുയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പടെ കേന്ദ്രത്തിന്റെ പദ്ധതി സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞു. ബജറ്റ് വരുമ്പോള്‍ ഔദ്യോഗിക റെയില്‍ ഇടനാഴി കേരളത്തിന് വരികയും അതിന്റെ സ്‌പെഷ്യല്‍ ഓഫീസറായി ശ്രീധരന്‍ സാറിനെ ചുമതലപ്പെടുത്തുകയും ചെയ്താല് പൂര്‍ണമായും അതിന്റെ കൂടെ നില്‍ക്കുമെന്ന് അന്ന് ഞാന്‍ പറഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട് ഒരു പരാമര്‍ശവും ഉണ്ടായില്ലെന്ന് മാത്രമല്ല, ഏഴെണ്ണം പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല – മന്ത്രി പറഞ്ഞു.

അര്‍ഹമായ നികുതി വിഹിതവും നല്‍കിയില്ലെന്നും മന്ത്രി പി രാജീവ് ആരോപിച്ചു. അതിവേഗ റെയില്‍, എയിംസ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അനുവദിച്ചില്ല. കിനാലൂരില്‍ എയിംസിന് സ്ഥലം അടക്കം ഏറ്റെടുത്തെങ്കിലും അനുവദിച്ചിട്ടില്ല. പ്രഖ്യാപിച്ച ധാതു ഇടനാഴി കേരളത്തിന്റെ ധാതു പുറത്തേക്കു കൊണ്ടുപോകാന്‍ ആണോ എന്നും പരിശോധിക്കാണ്ടിരിക്കുന്നു – അദ്ദേഹം പറഞ്ഞു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും