കണ്ണൂർ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറിയുടെ മറവിൽ പാതിവില തട്ടിപ്പെന്ന് ആരോപണം

കണ്ണൂർ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറി പാതി വിലക്ക് ഇരുചക്ര വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നത് തട്ടിപ്പിന്റെ ഭാഗമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജയകൃഷ്ണൻ. അറസ്റ്റിലായ അനന്തു കൃഷ്ണനുമായി ബന്ധമുള്ളയാളാണ് ലൈബ്രറി സെക്രട്ടറി പി കെ ബൈജു എന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടി ജയകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.                                                                                                                                                                                    അനന്തു കൃഷ്ണൻ മലയാളികളെ പറ്റിച്ച പോലെ പാതിവില തട്ടിപ്പിന് കളമൊരുക്കുകയാണ് എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറി എന്നാണ് കോൺഗ്രസ് നേതാവ് ടി ജയകൃഷ്ണന്റെ ആരോപണം. കണ്ണൂർ കേന്ദ്രീകരിച്ചാണ് ലൈബ്രറിയുടെ പ്രവർത്തനം. സീഡ് സൊസൈറ്റിയുടെ വാഗ്ദാനം തന്നെയാണ് എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറിയുടേതും. പാതി വിലക്ക് ഇരുചക്രവാഹനം, ലാപ്ടോപ്പ്, തയ്യൽ മെഷീൻ, സൈക്കിൾ എന്നിവയാണ് ലൈബ്രറിയുടെ വാഗ്ദാനം. സൈക്കിളും തയ്യൽ മെഷീനും ഓർഡർ ചെയ്തവർക്ക് നൽകി വരുന്നുണ്ട്. മെയ് മാസമാണ് തുക അടച്ചവർക്ക് ഇരുചക്രവാഹനം നൽകേണ്ടത്. അതിനിടെയാണ് സമാന രീതിയിൽ അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ എപിജെ അബ്ദുൽ കലാം സ്മാരക ലൈബ്രറിയും സംശയ നിഴലിലായി. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് ജയകൃഷ്ണൻ രേഖാ മൂലം പരാതി നൽകി. പി കെ ബൈജു അനന്തു കൃഷ്ണനൊപ്പമുള്ള ഫോട്ടോയും ജയകൃഷ്ണന്‍ പുറത്തു വിട്ടു . സി എസ് ആർ ഫണ്ട് വഴി പാതിവിലക്ക് ഇരു ചക്ര വാഹനം നൽകാൻ കഴിയുമെങ്കിൽ അതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ജയകൃഷ്ണൻ ആവശ്യപ്പെട്ടു .   

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു