താനൂരിൽനിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ; സലൂണിൽ കയറി മുടി വെട്ടി

മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. വിദ്യാർത്ഥിനികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടി. കുട്ടികൾ സലൂണിലെത്തുന്നതിന്റെയുൾപ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്.

റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി, എന്നീ വിദ്യാര്‍ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. താനൂര്‍ പൊലീസ് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും