ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല; ഗവർണർ രാജിന് തടയിട്ട് സുപ്രീം കോടതി

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് വിരട്ടാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി സുപ്രീംകോടതി ഇടപെടൽ. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണമാരുടെ നടപടിക്ക് സുപ്രീംകോടതി തടയിട്ടു. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും പരമാവധി മൂന്ന് മാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നും കോടതി ഉത്തരവിട്ടു. ഗവർണർ ആർ.എൻ. രവിക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിലാണ് നിര്‍ണായക ഉത്തരവ്. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായി കൊണ്ടുവരുന്നതാണ്. ഗവർണർ അനുമതി നിഷേധിച്ച ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചാൽ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണം. ഇക്കാലയളവിൽ ബില്ല് തടഞ്ഞുവെക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കണം. സംസ്ഥാന സർക്കാരിന്‍റ് ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടത്. അനുഛേദം 200 അനുസരിച്ച് ഗവർണറുടെ വിവേചനാധികാരം എന്ന ഒന്നില്ല. അനുഛേദം 200 പ്രകാരം നടപടികളിൽ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും 10 ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണ​മെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകൾ ആദ്യ ബില്ലിൽ നിന്ന് വ്യത്യസ്തമെങ്കിൽ മാത്രമേ രാഷ്ട്രപതിക്ക് വിടാൻ അവകാശമുള്ളൂവെന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു.

Related posts

ബെന്നി ബഹനാന് KPCC അധ്യക്ഷന്റെ താത്കാലിക ചുമതല

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന് വിമാന സർവീസുകൾ

കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡിസിസി നേതൃത്വത്തെ പഴിച്ച് ദീപ്തി മേരി വർഗീസ്