ശരീരഭാരത്തിന്റേയും നിറത്തിന്റേയും പേരിൽ സഹപാഠികൾ കളിയാക്കിയതിന്റെ പേരിൽ 17കാരൻ ആത്മഹത്യ ചെയ്തു. അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയാണ് ആത്മഹത്യ. മൂന്ന് സഹപാഠികൾ ശരീരഭാരത്തിന്റേയും നിറത്തിന്റേയും പേരിൽ കളിയാക്കിയെന്ന് ആരോപിച്ച് 17കാരനായ കിഷോറും അമ്മയും സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. പരാതി സ്വീകരിച്ച സ്കൂൾ അധികൃതർ നടപടി ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ, സെന്തൂർ പാർക്കിലെ അപ്പാർട്ട്മെന്റിലെത്തിയതിന് ശേഷം കുട്ടി വിഷാദത്തിലായിരുന്നു. തുടർന്ന് സൈക്കിളുമായി പുറത്തേക്ക് പോവുകയാണെന്ന് അമ്മയോട് പറഞ്ഞ് കിഷോർ നാലാം നിലയിലേക്ക് പോവുകയായിരുന്നു. കുറേനേരെമായിട്ടും കുട്ടിയെ കാണാതായതോടെ അമ്മ അന്വേഷിച്ചിറങ്ങി. ഒടുവിൽ നാലാം നിലയിൽ കുട്ടിയെ കാണുകയായിരുന്നു. അമ്മക്ക് തടയാൻ കഴിയും മുമ്പ് കുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഈസ്റ്റ് ചെന്നൈ ജോയിന്റ് കമീഷണർ പി.വിജയകുമാർ പറഞ്ഞു. സംഭവത്തിൽ ഞങ്ങൾ കേസെടുത്തിട്ടുണ്ട്. കുട്ടി ആത്മഹത്യ കുറിപ്പ് എന്തെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. അന്വേഷത്തിന്റെ അടിസ്ഥാനത്തിൽ ആരെയും പ്രതിയാക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.