അമ്പലമുക്ക് വിനീത വധക്കേസ്: വിധി ഇന്ന്

തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി കടയിലെ ജീവനക്കാരി വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. പ്രതി തമിഴ്‌നാട് സ്വദേശി രാജേന്ദ്രൻ കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലവും മാനസികാവസ്ഥയും മനസ്സിലാക്കുന്നതിനായി കന്യാകുമാരി, തിരുവനന്തപുരം ജില്ലാ കളക്ടർമാരുടെ അടക്കമുള്ള ഏഴ് റിപ്പോർട്ടുകൾ കോടതി വിളിച്ചു വരുത്തി പരിശോധിച്ചു.

പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്നാട്ടിൽ രാജേന്ദ്രൻ നടത്തിയ മൂന്ന് കൊലപാതകങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചത്. 2022 ഫെബ്രുവരി ആറിനു സമ്പൂർണ്ണ ലോക്ക് ഡൌൺ കാലത്ത് നാലരപ്പവന്റെ മാല മോഷ്ടിയ്ക്കാനായിരുന്നു കൊലപാതകം. പ്രതി കൊടും കുറ്റവാളിയെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ പറഞ്ഞു. ഒരു സീരിയൽ കില്ലർ എന്ന നിലയിൽ പ്രതി സമൂഹത്തിന് ഭീഷണിയെന്നും വധശിക്ഷ വിധിയ്ക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കവർച്ചക്കായി തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയെന്നും പ്രതി നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്തീകളെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, പൈശാചികവും സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അലങ്കാര ചെടിക്കടയിലെ ജീവനക്കാരിയായിരുന്ന വിനീതയെ സമ്പൂർണ്ണ ലോക്ക് ഡൌൺ സമയത്ത് 2022 ഫെബ്രുവരി 6നാണ് കൊലപ്പെടുത്തിയത്.

2022 ഫെബ്രുവരി ആറിന് പകൽ 11.50-നാണ് ചെടി വാങ്ങാൻ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. വിനീതയുടെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കമുളള സ്വർണമാല കവരുന്നതിനായിരുന്നു ഈ അരും കൊല. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷൻ 118 സാക്ഷികളിൽ 96 പേരെ സാക്ഷികളായി വിസ്തരിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും