അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു. 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.