അടുക്കളയുടെ താളം തെറ്റുന്നു; മുട്ടവിലയും ഉയർന്നുതന്നെ

ദക്ഷിണേന്ത്യയിലെ പ്രധാന മുട്ടയുത്പാദകകേന്ദ്രമായ നാമക്കലില്‍ കോഴിമുട്ടയുടെ മൊത്തവില ഒന്നിന് 6.05 രൂപയായി. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്.മുട്ടവില നിശ്ചയിക്കുന്ന നാഷണല്‍ എഗ് കോഡിനേഷന്‍ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളില്‍ ഇനിയും വില കൂടുമെന്നാണ് പറയുന്നത്. കോഡിനേഷന്‍ കമ്മിറ്റിയുടെ വിലവിവരപ്പട്ടികപ്രകാരം നവംബര്‍ ഒന്നിന് നാമക്കലില്‍ മുട്ടയുടെ വില 5.40 രൂപയായിരുന്നു. തുടര്‍ന്ന്, ഓരോദിവസവും വില കൂടുകയായിരുന്നു. 15-ന് 5.90 രൂപയായി. 17-ന് ആറുരൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും കൂടി 6.05 രൂപയായി. 2021-ല്‍ ഇതേസയമം മുട്ടയുടെ വില 4.65 രൂപയായിരുന്നു. 2022-ല്‍ 5.35, 2023-ല്‍ 5.50, 2024-ല്‍ 5.65 എന്നിങ്ങനെയായിരുന്നു വില.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നാമക്കലില്‍ മുട്ടയുടെവില 5.70 രൂപയില്‍ കൂടുന്നത് ഇത്തവണയാണ്. ആഭ്യന്തരവിപണി ശക്തമായതും ഉത്പാദനത്തില്‍ ചെറിയ കുറവുണ്ടായതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. തൊട്ടടുത്ത പ്രധാന ഉത്പാദനകേന്ദ്രങ്ങളായ ഹൈദരാബാദില്‍ 6.30 രൂപയും വിജയവാഡയില്‍ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയില്‍ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ നാമക്കലില്‍നിന്ന് കൂടുതല്‍ മുട്ടവാങ്ങാന്‍ തുടങ്ങിയതാണ് വില ഉയരാനിടയാക്കിയത്.ശബരിമലസീസണ്‍ തുടങ്ങുമ്പോൾ സാധാരണ വില കുറയുകയാണ് പതിവെങ്കിലും ഇത്തവണ ദിവസവും വിലകൂടുന്ന അവസ്ഥയാണ്. ഡിസംബര്‍ ആവുന്നതോടെ കേക്ക് നിര്‍മാണം സജീവമാകും. ഇതോടെ വില ഇനിയും കൂടും. കേരളത്തില്‍ മുട്ടയുടെ ചില്ലറ വില്പനവില 7.50 രൂപയായിട്ടുണ്ട്. നാമക്കലില്‍നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേര്‍ത്ത് മൊത്തവ്യാപാരികള്‍ക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവര്‍ ചെറുകിട വ്യാപാരികള്‍ക്ക് 6.70 രൂപയ്ക്ക് വില്‍ക്കും. ഇത് സാധാരണ കടകളിലെത്തുമ്ബോള്‍ 7.50 രൂപയാവും

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും