അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം

അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ആശ്വാസം. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്.ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്നായിരുന്നു അജിത് കുമാറിന്റെ വാദം. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈകോടതി തള്ളി. 17 A, 9 ചട്ടങ്ങള്‍ പ്രകാരം അന്വേഷണത്തിന് പ്രോസിക്യൂഷന്‍ അനുമതി തേടിയതില്‍ വിജിലന്‍സ് കോടതിക്ക് വീഴ്ച സംഭവിച്ചെന്നാണ് ഹൈകോടതി നേരത്തെ പറഞ്ഞത്. നടപടിക്രമങ്ങള്‍ പാലിച്ച് പരാതിക്കാര്‍ക്ക് പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കാം എന്നും കോടതി വ്യക്തമാക്കി.


വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടിലെ മുഖ്യമന്ത്രി അംഗീകരിച്ചെന്ന പരാമര്‍ശത്തെയും തിരുവനന്തപുരം വിജിലന്‍സ് കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി വിജിലന്‍സിന്റെ ഭരണ തലവന്‍ മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെടാന്‍ രാഷ്ട്രീയ ഉന്നതര്‍ക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ പരാമര്‍ശവും ഹൈക്കോടതി നീക്കി. പരാമര്‍ശം അനുചിതമെന്നായിരുന്നു നിരീക്ഷണം.സ്വര്‍ണ്ണക്കടത്ത്, കവടിയാറിലെ ഫ്‌ലാറ്റ് വില്‍പന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച നെയ്യാറ്റിന്‍കര സ്വദേശി അഡ്വക്കേറ്റ്. നാഗരാജാണ് എംആര്‍ അജിത് കുമാര്‍ പരാതി നല്‍കിയത്. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ എഡിജിപിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും