ലൈംഗിക പീഡന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അഡ്വ. എസ് രാജീവ് മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്കായി നീക്കം നടത്തുന്നത്.കേസിലെ എഫ്‌ഐആർ അടക്കമുള്ള കാര്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ നീക്കം. വൈകാതെ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം.
നേരത്തെ അഡ്വ. ജോർജ് പൂന്തോട്ടം വഴിയായിരുന്നു ജാമ്യാപേക്ഷയ്‌ക്കുള്ള നീക്കം നടത്തിയിരുന്നത് എന്നാൽ ക്രിമിനൽ കേസുകളിൽ കൂടുതൽ പരിചയസമ്പത്തുള്ള അഡ്വ. എസ് രാജീവിലേക്ക് വക്കാലത്ത് മാറ്റുകയായിരുന്നു.
അതേസമയം, ഗർഭിണിയായിരിക്കെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ പല തവണ പീഡിപ്പിച്ചുവെന്ന് എഫ്ഐആറിൽ ഗുരുതര കണ്ടെത്തൽ. നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പാലക്കാട് ഉൾപ്പടെ മൂന്നു സ്ഥലത്തു വെച്ച് പീഡിപ്പിച്ചുവെന്നും വലിയമല പൊലീസ് രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു,നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയെ കണ്ടു രണ്ടു മണിക്കൂർ തികയും മുൻപ് മൊഴിയെടുക്കൽ. അതിവേഗമായിരുന്നു പൊലീസ് നീക്കം. അഞ്ചു മണിക്കൂർ തിരുവനന്തപുരം റൂറൽ എസ്.പി മൊഴിയെടുത്ത ശേഷം വലിയമല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത് പുലർച്ചെ 3.13നാണ് . അതിജീവിത അനുഭവിച്ച ക്രൂര പീഡനങ്ങൾ തീയതി ഉൾപ്പടെ വിവരിച്ചു വ്യക്തമായിട്ടാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്.