മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മനസ്സിനെ വിഷമിപ്പിക്കുന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായതിൽ മുഖ്യമന്ത്രി പരസ്യമായി ക്ഷമ ചോദിച്ചു. വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് ഇത്തരം പ്രചാരണങ്ങളിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ഈ ഘട്ടത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടിയെപ്പോലൊരു മഹാനടനെ അപമാനിക്കുന്നത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ടൗൺഷിപ്പിലെ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും കേരളം എങ്ങനെ ആളുകളെ ചേർത്തുപിടിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ആ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്നും നേരിട്ടെത്തിയാണ് മമ്മൂട്ടി വയനാട് സന്ദർശിച്ചത്. എന്നാൽ കേരളത്തിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറെടുക്കുന്ന ചില ആളുകൾ ഈ സന്ദർശനത്തെയും വിവാദമാക്കാൻ ശ്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യാതൊരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ, ആരെയും അറിയിക്കാതെയാണ് മമ്മൂട്ടി അവിടെ എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളെ വക്രീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ തോതിൽ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. മമ്മൂട്ടി ക്ഷുഭിതനായി, അപമാനിച്ചു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിപ്പിച്ചു. പിന്നീട് വന്ന വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ മമ്മൂട്ടിയെ വലിയതോതിൽ ആക്രമിക്കുന്നു എന്നാണ്. എന്തൊരു നിർഭാഗ്യകരമായ അവസ്ഥയാണിത് എന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരു നന്മ മാത്രം വിചാരിച്ച് എത്തിയ വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്തത് നിർഭാഗ്യകരമായ അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ ആരുടെയും നിയന്ത്രണത്തിലല്ലെങ്കിലും, ഇത്തരം സന്ദർഭങ്ങളിൽ വിവേകത്തോടെ വേണം ഇടപെടാനെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. നന്മയെ തിരിച്ചറിയാനും അതിനൊപ്പം നിൽക്കാനുമുള്ള വിവേകം എല്ലാവർക്കും ഉണ്ടാകണമെന്നും, ഈ സംഭവം ഒരു അനുഭവ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിപിഐഎം ജില്ലാ സെക്രട്ടറി റഫീഖ് കൃത്യമായ പ്രതികരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.